
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ വിള്ളലുകളില്ലെന്ന് തമിഴ്നാട് സുപ്രിം കോടതിയില്‍ . ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല. അണക്കെട്ടിന്‍റെ അന്തിമ റൂൾ കെർവ് തയാറായിട്ടില്ലെന്ന കേരളത്തിന്‍റെ വാദം തെറ്റെന്നും തമിഴ്നാട് അറിയിച്ചു. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ പുതിയ മറുപടി സത്യവാങ്മൂലം സുപ്രിം കോടതിയിൽ ഫയൽ ചെയ്തു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരിൽ കേരളം ഉയര്‍ത്തുന്നത് അനാവശ്യ ആശങ്കയാണെന്ന് തമിഴ്നാട് നേരത്തെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ടിന് ബലക്ഷയമില്ലെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 2006 ലും 2014 ലും അത് സുപ്രീം കോടതി തന്നെ അംഗീകരിച്ചതാണ്. അതിനാൽ 142 അടിയായി ജലനിരപ്പ് ഉയര്‍ത്താൻ അനുവദിക്കണമെന്നും തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ബേബി അണക്കെട്ട് ബലപ്പെടുത്താനും അതിനായി മരം മുറിക്കാനും നൽകിയ അനുമതി കേരളം റദ്ദാക്കിയെന്നും തമിഴ്നാട് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇത് കേരളത്തിന്‍റെ ഇരട്ടത്താപ്പാണെന്നും സുപ്രിം കോടതിയിൽ മുന്‍പ് നൽകിയ സത്യവാംങ്മൂലത്തിൽ തമിഴ്നാട് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.





