
കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലാണ്.
വനാതിർത്തിയോടു ചേർന്നുള്ള ക്യാംപസിലേക്കു കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അത്യാഹിതം. ആക്രമണത്തിനുശേഷം ക്യാംപസിൽ തമ്പടിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി. അര മണിക്കൂറിനുള്ളിൽ വീണ്ടും ക്യാംപസിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ തുടരുകയാണ്. കോയമ്പത്തൂര്‍ വനപാലകസംഘം ജാഗ്രതാനിര്‍ദേശം നല്കി ക്യാംപസില്‍ തുടരുന്നുണ്ട്.





