
പന്തീരാങ്കാവ് : ദേശീയപാത ആറുവരിപ്പാതയിൽ കഴിഞ്ഞദിവസം വിള്ളൽവീണ കോൺക്രീറ്റ് ഭിത്തിയുടെ ഒരുഭാഗം തകർന്നുവീണു. കൊടൽനടക്കാവ് ചിറക്കൽക്ഷേത്രത്തിനും അങ്കണവാടിക്കും സമീപമായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയുടെ ഭാഗമാണ് വീണത്. തെങ്ങിനും മറ്റുമരങ്ങൾക്കും മുകളിലേക്ക് ഭിത്തി തകർന്നുവീണതോടെ മരങ്ങൾ വീടിനുമുകളിലേക്ക് വീഴുകയായിരുന്നു. ചിറക്കൽ അറുമുഖന്റെ വീടാണ് തകർന്നത്.
വലിയ കോൺക്രീറ്റ് പാളികൾ അങ്കണവാടിക്കെട്ടിടത്തിനുമുകളിൽ തട്ടിനിൽക്കുകയാണ്. മരംവീഴുന്നതിനിടയിൽ ചില്ലതട്ടി ചിറക്കൽ മോഹനന് (64) തലയ്ക്ക് പരിക്കേറ്റു. മതിലിടിഞ്ഞസമയത്ത് സർവീസ് റോഡ് ഇടിഞ്ഞതിനെത്തുടർന്ന് റോഡിലുണ്ടായ കുഴിയിലേക്ക് ആംബുലൻസ് ചെരിഞ്ഞ് അപകടത്തിലായി. ചിറക്കൽക്ഷേത്രത്തിലേക്കും മരംവീണിട്ടുണ്ട്. ഇവിടെയുള്ള ഒമ്പതുവീടുകളും അങ്കണവാടിയും ക്ഷേത്രവും വലിയഭീഷണിയിലാണ്. കഴിഞ്ഞദിവസം വിള്ളൽവീണതോടെ സർവീസ്റോഡും പുതിയതായി നിർമിച്ച ഓവുചാലും മൂന്നിഞ്ചോളം താഴ്ന്നിരുന്നു.





