പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് അറസ്റ്റിലായ രാജേഷിന് ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് അറസ്റ്റിലായ രാഹുല്‍ പി. ഗോപാലിന്റെ സുഹൃത്തായ രാജേഷിന് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് ജാമ്യം അനുവദിച്ചത്. കേസിലെ നാലാം പ്രതിയാണ് രാജേഷ്. ബെംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെടാന്‍ പ്രതിയെ സഹായിച്ചത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇതിനിടെ, കേസ് അന്വേക്ഷിക്കുന്ന ഫറോക്ക് എ.സി.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഐപിസി 212 ആണ് പ്രതിക്കെതിരെ ചുമത്തിയത്. ജാമ്യം നൽകാവുന്ന കേസ് ആയിരുന്നിട്ടും 14 ദിവസം റിമാൻ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
ഇത് നിയമ വിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേഷ് വ്യക്തമാക്കി. പാർലമെൻ്റ് പാസാക്കിയ നിയമ പ്രകാരം ഐപിസി 212 ന് ജാമ്യം നൽകാവുന്നതാണ്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ റിമാൻഡ് ആവശ്യപ്പെട്ടത് മറ്റാരെയോ തൃപ്തിപെടുത്താനാണെന്നും അഭിഭാഷകൻ ആരോപിച്ചു.





