Malappuram

കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

Please complete the required fields.




മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. കരുവാരക്കുണ്ട് സ്വദേശി സുബൈറിന്‍റെ വീട്ടില്‍ നിന്നുമാണ് കാട്ടുപോത്തിന്‍റെ മാംസം പിടികൂടിയത്. കാട്ടുപോത്തിനെ വേട്ടയാടിയ ശേഷം പ്രതികള്‍ മാംസം വില്‍പ്പന നടത്തിയതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കരുവാരക്കുണ്ട് സ്വദേശി ചെമ്മല സുബൈറിന്‍റെ വീട്ടില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടുപോത്തിന്‍റെ മാംസം കണ്ടെടുത്തത്.

ഇരുപതു കിലോയോളം മാംസം വീട്ടില്‍ നിന്നും കണ്ടെത്തി. പകുതിയും പാകം ചെയ്ത നിലയിലായിരുന്നു. മാംസം വേവിക്കാന്‍ ഉപയോഗിച്ച കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളും കസ്റ്റഡിയിലെടുത്തു. സുബൈര്‍ ഒളിവിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയത് വെള്ളിയാഴ്ച രാത്രിയിലാണെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് മാംസം പലര്‍ക്കായി വില്‍പ്പന നടത്തി. എന്നാല്‍ വേട്ടയാടാനുപയോഗിച്ച തോക്കും കാട്ടുപോത്തിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പണം നല്‍കി മാംസം വാങ്ങിയവരും കേസില്‍ പ്രതികളാകും, ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button