Kottayam

മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ എ.കെ.ആന്റണിയോടുള്ള ബഹുമാനം നഷ്ടമായി- രാജ്‌നാഥ് സിങ്

Please complete the required fields.




കാഞ്ഞിരപ്പള്ളി ; മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ എ.കെ. ആന്റണിയോടുള്ള ബഹുമാനം നഷ്ടമായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എ.കെ.ആന്റണിയെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് പറയാനാണുള്ളത്. വളരെ ഏറെ ബഹുമാനവും ഉണ്ട്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദം കൊണ്ടാകാം അനില്‍ ആന്റണി തോൽക്കണമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇത് കേട്ടപ്പോൾ താൻ ഞെട്ടിപ്പോയി. അടിസ്ഥാനപരമായി മകനുവേണ്ടി വോട്ടു ചോദിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. പക്ഷെ എ.കെ. ആന്റണിയുടെ വികാരം അനില്‍ ആന്റണിക്ക് ഒപ്പമായിരിക്കുമെന്ന് വിശ്വസിക്കുന്നു”- രാജ്‌നാഥ് സിങ് പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പോയിട്ടാണ് ഞാന്‍ വരുന്നത്. അവിടത്തെ ജനങ്ങളില്‍ വലിയ ഉത്സാഹം കാണുന്നുണ്ട്. ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസിന്റെ ഭരണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നുവെന്നും ബി.ജെ.പി സർക്കാരിൽ 10 വര്‍ഷമായിട്ടും അഴിമതിയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പരാജയ ഭീതികൊണ്ടാണ് കേരളത്തിലേക്ക് വന്നത്. രാഹുലിന് അമേഠിയിൽ മത്സരിക്കാന്‍ ഭീതിയാണ്. ഒരു സംസ്ഥാനത്തും രാഹുല്‍ ഗാന്ധി വിജയിക്കില്ല. കോണ്‍ഗ്രസും എല്‍.ഡി.എഫും ജനങ്ങളെ കബളിപ്പിക്കുകയും വിഢികളാക്കുകയുമാണ്. ഇവിടെ മത്സരിക്കുകയാണെന്ന് അഭിനയിക്കുന്ന ഇരുകൂട്ടരും ഡല്‍ഹില്‍ ഒന്നാണ്. വിശ്വാസം നഷ്ടപ്പെടുന്ന രീതിയിലാണ് കോൺ​ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. പിന്തിരിപ്പന്‍ ചിന്താഗതികളുമായിട്ടാണ് കോണ്‍ഗ്രസിന്റെയും എല്‍.ഡി.എഫിന്റെയും പ്രവർത്തനം. കോണ്‍ഗ്രസിന് 19-ാം നൂറ്റാണ്ടിലെ ചിന്തയും കമ്യൂണിസ്റ്റുകാരുടെ ചിന്ത കാലഹരണപ്പെട്ടതാണെന്നും പറഞ്ഞ അദ്ദേഹം, കേരളത്തിലെ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നും ആരോപിച്ചു.

Related Articles

Back to top button