
കോഴിക്കോട് : കോഴിക്കോട് – കുന്ദമംഗലത്തിന് സമീപം നൊച്ചിപ്പൊയിലില് കണ്ടത് കരിമ്പുലിയല്ല കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരണം. താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. അയൽവാസികളായ രണ്ട് വീട്ടുകാർ വ്യത്യസ്ത സമയങ്ങളിൽ കരിമ്പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിലായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം മൂന്നാറിൽ കരിമ്പുലിയെ കണ്ടതായി വാർത്തകൾ വന്നിരുന്നു. ടൂറിസ്റ്റ് ഗൈഡ് ആണ് മൂന്നാർ സേവൻമലയിൽ കരിമ്പുലിയെ കണ്ടത്. ഒന്നര വർഷം മുൻപ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നെന്നും ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം.
ജർമ്മൻ സ്വദേശികളായ രണ്ട് സഞ്ചാരികളുമായി ട്രെക്കിങ്ങിന് പോയതിനിടെയാണ് കരിമ്പുലി ഇവരുടെ മുൻപിൽ എത്തിയത്. രാവിലെ ആറു മണിയോടെ ഇവർ സെവൻ മലയിൽ ട്രെക്കിങ്ങിനായി എത്തി. ഈ സമയം ഇവിടുത്തെ പുൽമേട്ടിൽ നിലയുറപ്പിച്ചിരിയ്ക്കുകയായിരുന്നു പുലി. മൂന്നാർ മേഖലയിൽ മുൻപ് നാട്ടുകാർ കരിമ്പുലിയെ കണ്ടിട്ടില്ല. തോട്ടം മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രാജും സംഘവും കരിമ്പുലിയെ കണ്ടത്.





