
കോഴിക്കോട് : ദേശീയ പാതയിലെ ഊരാക്കുരുക്ക് അഴിയുന്നു. ഒടുവിൽ ചരിത്രത്തിലേക്ക് വഴിതുറന്നുകൊണ്ട് നിർമ്മാണം പൂർത്തിയായ മൂരാട് നാല് വരി പാലം ട്രെയൽ റണ്ണിനായി തുറന്നു കൊടുത്തു. ഇന്ന് വൈകിട്ട് അല്പ സമയം മുമ്പ് പുതിയ പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിച്ച് തുടങ്ങി. കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിൽ ഇടുങ്ങിയ മൂരാട് പാലം മണിക്കൂറുകളുടെ ഗതാഗത കുരുക്കാണ് ഉണ്ടാക്കിയത്.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ ബ്രട്ടീഷുകാർ പണിതതാണ് പഴയ പാലം. ഇന്ന് വൈകിട്ട് പുതിയ പാലത്തിലൂടെയുള്ള യാത്ര ആഹ്ലാദപൂർവ്വമായാണ് നാട്ടുകാർ വരവേറ്റത്. മൂന്നുവരിയായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന 16 മീറ്റർ വീതിയാണ് ഓരോ ഭാഗത്തിനും. ആകെ 32 മീറ്റർ വീതി പാലത്തിനുണ്ട്. കാൽനടയാത്രികർക്കായി ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട് .
പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവയും പ്രത്യേക പദ്ധതിയിൽപ്പെടുത്തി ടെൻഡർ ചെയ്തതാണ്. ഇവിടുത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കേരളസർക്കാരിന്റെ അഭ്യർഥന മാനിച്ചായിരുന്നു ഇത്. 68.5 കോടിയാണ് അനുവദിച്ചത്. 2020 ഒക്ടോബറിൽ ശിലാസ്ഥാപനം നടത്തി. 2021 ഏപ്രിലിൽ പ്രവൃത്തി തുടങ്ങി. 2023 ജൂലായിൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. പിന്നീട് കാലാവധി 2024 ഏപ്രിൽ വരെ നീട്ടി. ഹരിയാണയിലെ കമ്പനിക്കാണ് നിർമാണച്ചുമതല.





