
നിലമ്ബൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മോഷ്ടിച്ച് കടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി നിലമ്ബൂർ പോലീസ്.നിരവധി മോഷണ കേസുകളില്‍ പ്രതിയായ മമ്ബാട് കോലത്തുംകുന്ന് തയ്യില്‍ മുഹമ്മദ് ആദിലാണ് (20) പിടിയിലായത്.
മോഷ്ടിച്ച കാർ വില്‍പ്പനക്കായി കോയമ്ബത്തൂരിലേക്ക് കൊണ്ടു പോകും വഴി വാളയാറില്‍നിന്ന് നിലമ്ബൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ടി. മുജീബ്, ഗിരിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കാർ പൊളിച്ച് വില്‍ക്കാനാണ് കോയമ്ബത്തൂരിലേക്ക് കൊണ്ടുപോയതെന്ന് പ്രതി മൊഴി നല്‍കി.പ്രതി കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, കൊളത്തൂർ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, എറണാകുളം ടൗണ്‍ നോർത്ത് സ്റ്റേഷനുകളിലായി മോഷണ കേസുകളില്‍ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. 14-ാം വയസ് മുതല്‍ മുഹമ്മദ് ആദില്‍ മോഷണം തൊഴിലാക്കി വരുന്നയാളാണെന്ന് പോലീസ് പറഞ്ഞു.
നിലമ്ബൂർ പാത്തിപ്പാറയിലെ തരിയക്കോടൻ സല്‍മാന്റെ സില്‍വർ കളർ ടവേര കാർ ശനിയാഴ്ച്ച രാത്രി 11.30 നാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടത്. കാറ്ററിങിനായി ഉപയോഗിച്ചു വരുന്ന കാറാണിത്.
ഞായറാഴ്ച്ച രാവിലെ നോക്കുമ്ബോഴാണ് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മോഷണം പോയതായി കണ്ടത്. ഉടനെ തന്നെ നിലമ്ബൂർ പോലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാളയാറില്‍നിന്ന് തിങ്കളാഴ്ച പുലർച്ചെ പോലീസ് കാർ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഉടമ കാർ തന്റേതാണെന്ന് അറിയിച്ചതോടെ പോലീസ് മുഹമ്മദ് ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി. എസ്.ഐമാർക്ക് പുറമെ സി.പി.ഒ. ജിതിൻ, ഡ്രൈവർ നൗഷാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു





