കോഴിക്കോട് ജാഗ്രത വേണം; കൂരാച്ചുണ്ടിൽ കാട്ടുപോത്തുണ്ട്; ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോഴിക്കോട് : കൂരാച്ചുണ്ടിൽ കാട്ടുപോത്ത് നാട്ടിൽ ഇറങ്ങിയതിനെ തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളായ തോണികടവ്, കരിയാത്തുംപാറ എന്നീ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രേവേശനം താത്കാലികമായി നിറുത്തിവെച്ചതായി ഇറിഗേഷൽ എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയാണ് കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വനപാലകരെ അറിയിച്ച ശേഷം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കൂരാച്ചുണ്ട് അങ്ങാടിക്കടുത്ത് ചാലിടത്ത് വീണ്ടും കാട്ടുപോത്തിനെ കണ്ടു. മൂന്നെണ്ണമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. കാട്ടുപോത്തിറങ്ങിയതോടെ കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂളിന് അവധി പ്രഖ്യാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. വന്യമൃഗ ആക്രമണം കേരളത്തിൽ വർധിച്ചു വരുകയാണ്. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം നടക്കുകയാണ്. കോതമംഗലത്താണ് കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായാണ് കോൺഗ്രസിന്റെ പ്രതിഷേധം. ഉത്തരവാദിത്തപ്പെട്ടവർ നേരിട്ട് എത്താതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്.
ബന്ധുക്കളുടെ സമ്മതതോടെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തുന്നതെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധംനടത്തുന്നത്. അന്തിമ നടപടികൾ പൂർത്തിയാകും മുൻപ് മൃതദേഹം പ്രതിഷേധക്കാർ കൊണ്ടുപോയെന്ന് പൊലീസ് പറയുന്നു. വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര. ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





