ഒപി ടിക്കറ്റിന്റെ പിന്നിലല്ല, ഷഹ്നയുടെ ആത്മഹത്യകുറിപ്പ് 4 പേജിൽ; പൊലീസ് പിന്നെയും ഒളിച്ചു കളിച്ചു: ചിലരെ കുറിച്ച് ഗുരുതര പരാമർശങ്ങൾ

തിരുവനന്തപുരം ∙ സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഡോ. ഷഹ്നയുടെ മുറിയിൽ നിന്നു കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ് 4 പേജുള്ളത്. ഇതോടെ സംഭവത്തിൽ പൊലീസിന്റെ ഒളിച്ചുകളി വ്യക്തമായി. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’ എന്നു മാത്രമാണ് ഒരു പേജുള്ള കുറിപ്പിലുള്ളതെന്നാണു മെഡിക്കൽ കോളജ് പൊലീസ് ആദ്യം മാധ്യമങ്ങളോടു പറഞ്ഞത്.
സ്ത്രീധന പ്രശ്നത്തെക്കുറിച്ചു പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ കുറിപ്പിൽ ഇല്ലെന്നും തിങ്കളാഴ്ച മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ പറഞ്ഞിരുന്നു. എന്നാൽ, ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിൽ പ്രതിയുടെ പേരും പങ്കും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്നു ഹരിലാൽ തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡോ.റുവൈസാണ് കേസിലെ പ്രതി.
‘‘സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്… വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കർ കണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്….’’ കുറിപ്പിൽ ഇങ്ങനെ പറയുന്നതായി എസ്എച്ച്ഒയുടെ റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.





