
ശാസ്താംകോട്ട: ഫോൺ വിളിച്ചാൽ എടുക്കാത്തതിലുള്ള വിരോധത്താൽ ബേക്കറി ജീവനക്കാരിയെ കടയിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. പേരയം കുമ്പളംപള്ളിക്ക് സമീപം വൃന്ദാവനത്തിൽ അരുൺകുമാറിനെയാണ് (30) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.ഭരണിക്കാവിലെ ഒരു ബേക്കറിയിൽ ജീവനക്കാരിയായ യുവതിയുമായി പ്രതിക്ക് മുൻപരിചയമുണ്ടായിരുന്നു.
ശനിയാഴ്ച വൈകീട്ട് 6.30 ഓടെ യുവതി ജോലിചെയ്യുന്ന ബേക്കറിയിലെത്തിയ അരുൺ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കൈയിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് യുവതിയുടെ മുഖത്ത് കുത്തി. മറിഞ്ഞുവീണ യുവതിയെ പ്രതി വീണ്ടും മർദ്ദിച്ചു. ശാസ്താംകോട്ട എസ്.എച്ച്.ഒ കെ. ശ്രീജിത്, എസ്.ഐ കെ.എച്ച്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





