
പത്തനംതിട്ട: രണ്ടാം ദിവസവും സർവീസുമായി മുന്നോട്ട് പോകാൻ ഒരുങ്ങി റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരിക്കുന്നത്.
അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് കേരളത്തിലും തമിഴ്നാട്ടിലുമായി ഇന്നലെ ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്. നാലിടത്ത് ബസ് തടഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് 37500 രൂപ പിഴ ചുമത്തിയിരിക്കുന്നത്. പിടിച്ചെടുക്കരുത് എന്ന ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു.
കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്. അതേസമയം, തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപയാണ് ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി എടുത്തിരിക്കുന്നത് . ഈ തുകയിൽ പിഴയ്ക്കൊപ്പം ടാക്സ് കൂടെയാണ് ഈടാക്കിയത്. ടാക്സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്സ് അടച്ചത്.





