
ബംഗളൂരു : നഗരത്തിലെ പാർപ്പിട സമുച്ചയത്തിൽ ജനത്തെ ഭീതിയിലാഴ്ത്തിയ പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. പിടിക്കാനായി മയക്കു വെടി വെച്ചെങ്കിലും ഉദ്യോഗസ്ഥനെ ആക്രമിക്കാൻ പാഞ്ഞടുത്തപ്പോഴാണ് വെടി വെച്ചതെന്നാണ് അധികൃതർ പറയുന്നത്. പരിക്കുപറ്റിയ പുലി ബെന്നാർഘട്ട നാഷണൽ പാർക്കിലെ വെറ്റിനറി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചത്തത്.
ഞായറാഴ്ച രാത്രിയാണ് കുഡ്ലുഗേറ്റിലെ കെഡന്‍സ അപ്പാര്‍ട്ട്മെന്റിന്റെ ഒന്നാംനിലയിലും പാര്‍ക്കിങ് സ്ഥലത്തും പുലിയെ കണ്ടത്. മുകൾനിലയിലെ വരാന്തയിലും ലിഫ്റ്റിനടുത്തും പുലി നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജനം പരിഭ്രാന്തിയിലായി.
അന്നുമുതൽ പുലിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചെങ്കിലും ബുധനാഴ്ചയാണ് കണ്ടെത്താനായത്. മൈസൂരുവിൽ നിന്നുള്ള പ്രത്യേക ദൗത്യസേനയും വനംവകുപ്പും ചേർന്നാണ് നടപടികൾ ആരംഭിച്ചത്. രണ്ട് തവണയാണ് മയക്കുവെടി വെച്ചത്.
തുടർന്ന് ഉദ്യോഗസ്ഥന് നേരെ പഞ്ഞടുത്തതോടെ വെടിയുതിർക്കുയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെടി വെച്ച് വീഴ്ത്തിയ പുലിയെ കൂട്ടിലാക്കി ബെന്നാർഘട്ട ദേശീയ പാർക്കിലേക്ക് കൊണ്ടുപോയി ചികിത്സനൽകിയെങ്കിലും ചത്തു.





