
കോഴിക്കോട്: ജാനകിക്കാട് കൂട്ട ബലാൽസംഗ കേസിലെ പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് കോടതി. 1, 3, 4 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിക്ക് 30 വർഷം തടവും നാദാപുരം പോക്സോ കോടതി വിധിച്ചു. രണ്ടാം പ്രതി ഷിബുവിനാണ് 30 വർഷം തടവ് ശിക്ഷ വിധിച്ചത്.
നാദാപുരം പോക്സോ അതിവേഗ കോടതി ജഡ്ജി എം ശുഹൈബ് ആണ് ശിഷ പ്രഖ്യാപിച്ചത്. ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുൽ എന്നിവരാണ് കേസിലെ പ്രതികൾ.
2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വിദ്യാർഥിനിയായ ദലിത് പെൺകുട്ടിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. വിനോദയാത്രക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ ജാനകിക്കാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലഹരി കലർത്തിയ ശീതളപാനീയം നൽകി പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിനെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ മുമ്പും പീഡിപ്പിച്ചതായി കണ്ടെത്തി. പ്രതിയായ സായൂജ് ആണ് പ്രേമം നടിച്ച് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ചത്. മൂന്നു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.





