Thiruvananthapuram

വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം; മണ്ണിടിച്ചിലിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു

Please complete the required fields.




തിരുവനന്തപുരം: നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി തലസ്ഥാനം. തിരുവനന്തപുരത്ത് പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയിൽ വെളളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളിൽ വെള്ളം കയറി. പുത്തൻപാലത്ത് വെള്ളം കയറിയതിനെ തുടർന്ന് 45 പേരെ ക്യാംപുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തൻകോട് കരൂർ 7 വീടുകളിൽ വെള്ളം കയറി. അതുപോലെ ടെക്നോപാർക്കിലും വെള്ളക്കെട്ട് രൂക്ഷമാണ്. ​ തീരമേഖലകളിലും വെളളം കയറി ജനങ്ങൾ ദുരിതത്തിലാണ്. അഞ്ചുതെങ്ങ് വെള്ളത്തിനടിയിലായ അവസ്ഥയിലാണ്. അതിനിടെ മതിലിടിഞ്ഞ് വീണ് പോത്തൻകോട് സ്വദേശിക്ക് പരിക്കേറ്റു. പോത്തൻകോട് കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻ ഭാഗത്തെ മതിൽ ഇടിഞ്ഞു. സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചു. ഞായറാഴ്ച വെളുപ്പിന് 12 മുപ്പതോടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല. കനത്ത മഴയെ തുടർന്ന് വാഴച്ചാൽ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു. ഇന്നലെ രാത്രിയാണ് റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞത്. ഇതിനെ തുടർന്ന് മലക്കപ്പാറ റേഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് ധാരണ. വൈകിട്ട്‌ 3.30 ഓടെ അതിരപ്പിള്ളി, മലക്കപ്പാറ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുമെന്നും അറിയിപ്പുണ്ട്.

അതിരപ്പിള്ളിയിൽ നിന്നും 37 കിലോമീറ്റർ തമിഴ്‌നാട് അതിർത്തി റൂട്ടിൽ ഷോളയാർ പവർഹൗസ് അമ്പലപ്പാറ ഭാഗത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയിൽ റോഡിന്റെ കരിങ്കൽകെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുതാഴുന്നതിനുള്ള സാധ്യത മുന്നിൽക്കണ്ട് വൈകുന്നേരത്തോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിയന്ത്രിക്കുമെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

Related Articles

Back to top button