
കോഴിക്കോട് : കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കോർപ്പറേഷൻ. അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്കും വെള്ളയിൽ പൊലീസിനും പരാതി നൽകി. അതേ സമയം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രിയോടെ തീ പൂർണമായും അണച്ചു. കോർപ്പറേഷന് കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീയണച്ചെങ്കിലും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്ക് ചൂട് പിടിക്കുകയാണ്.
തിപിടുത്തത്തിന് പിന്നിൽ ചില ശക്തികൾ പ്രവർത്തിച്ചുവെന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആരോപിച്ചു. മേയർ രാജിവെക്കണം എന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്ക് എന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണം പൂർത്തിയായി. ഷോർട്ട് സർക്യൂട്ടിലൂടെ അല്ല തീപിടിച്ചത് എന്നാണ് വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ ബിജെപി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചു. 10 ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായത്തോടെ 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.





