
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇടനിലക്കാരുടെയും സഹകരണ ജീവനക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശ്ശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയ ബിനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എം എൽ എ എ സി മൊയ്തീന് വീണ്ടും നോട്ടീസ് നൽകും.
കഴിഞ്ഞ ദിവസം തൃശ്ശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡിൽ മുഖ്യപ്രതിയായ സതീഷ് കുമാറിന്റെ ബിനാമി ഭൂമി ഇടപാടിന്റെ രേഖകൾ അടക്കം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങളും ഇഡി പുറത്ത് വിട്ടിരുന്നു. പ്രതികൾ നടത്തിയ ബിനാമി രേഖകളുടെ തെളിവുകൾ പരിശോധനയിൽ ഇ ഡി സംഘത്തിന് ലഭിച്ചു.
മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയ ബിനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 25 ബിനാമി രേഖകൾ പിടികൂടി. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ ഇന്നലെ പരിശോധന നടത്തി. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും ഇ ഡി പിടികൂടി.





