
കോഴിക്കോട് : നാദാപുരത്ത് ഭക്ഷ്യ വിഷബാധയെ തുടർന്ന് അസ്വസ്ഥത അനുഭവിച്ച നാല് പേർ ചികിത്സ തേടി. കല്ലാച്ചിൽ നിന്ന് മുട്ടപ്പത്തിൽ കഴിച്ച നാല് പേരെയാണ് വയറിളക്കത്തെയും ഛർദ്ദിയെയും തുടർന്ന് ഇന്നല നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ട് കല്ലാച്ചി – വളയം വാണിമൽ റോഡിലെ അപ്പ പീടികയിൽ നിന്ന് മയോനിസ് ചേർത്ത മുട്ടപ്പത്തിൽ വാങ്ങിച്ച് കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വിഷ്ണുമംഗലത്തെ അങ്ങക്കരായി മീത്തൽ വിജീഷ് (36) ,കുമ്മങ്കോട് വരിക്കോളിയിലെ ബി യ്യോത്ത് ഹസീന (32), അന്ത്യോട്ട് ദാസൻ (60), വാണിമേൽ നിരത്തുമ്മൽ പീടികയിലെ കളരിച്ചാലിൽ കാവ്യ (24) എന്നിവരാണ് ചികിത്സ തേടിയത്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കടയിൽ ഞായറാഴ്ച പരിശോധന നടത്തി. മുട്ടപ്പത്തിൽ ശനിയാഴ്ച്ച വൈകിട്ട് തന്നെ തീർന്ന് പോയതായി കടയിലുള്ളവർ അറിയിച്ചു. ഇതിനാൽ സാമ്പിൾ ശേഖരിക്കാൻ കഴിഞ്ഞില്ല. കൂടുതൽ പരിശോധനകൾക്കായി കട ആരോഗ്യ വകുപ്പ് അടപ്പിച്ചു.
ഹോട്ടലുകളിലും ഇത്തരം കടകളിലും ശുചിത്വവും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ പരിശോധന ശക്തമാക്കുമെന്നും ഭക്ഷ്യ വസ്തുകൾ കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്നും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി പറഞ്ഞു.





