മാഹിയിലെ ഹോട്ടൽ റൂമിൽ മദ്യം നൽകി മയക്കി പെൺ സുഹൃത്തിന്റെ സ്വർണ മാല മോഷ്ടിച്ച വയനാട് സ്വദേശി പിടിയിൽ

കോഴിക്കോട് : സൗഹൃദം സ്ഥാപിച്ച് മാഹിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയായ പെൺ സുഹൃത്തിനെ അവിടുത്തേക്ക് വിളിച്ചു വരുത്തി സ്വർണ മാല മോഷ്ടിച്ചയാൾ പിടിയിൽ. വയനാട് മീനങ്ങാടി സ്വദേശി മിർഷാദ് (44) ആണ് മാഹി പോലീസിന്റെ പിടിയിലായത്. മാഹിയിലെ മുറിയിൽ വെച്ച് പെൺ സുഹൃത്തിന്ന് മദ്യം നൽകി. ഇവരെ ബോധരഹിതയാക്കിയതിന് ശേഷം കഴുത്തിലണിഞ്ഞിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണ മാലയുമായി കടന്നു കളയുകയായിരുന്നു. കഴിഞ്ഞ ജൂലായ് 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച സ്വർണം ഇയാൾ അതേ ദിവസം തന്നെ പയ്യന്നൂരിലെ ഒരു ജ്വല്ലറിയിൽ 1,19,000/- രൂപക്ക് വിൽക്കുകയായിരുന്നു.
മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാഹി എസ്.പി. രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം മാഹി സി.ഐ. ബി.എം. മനോജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മാഹി എസ്.ഐ പി. പ്രദീപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. കിഷോർ കുമാർ , സുനിൽ,ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, പ്രശാന്ത്,ശ്രീജേഷ്, കോൺസ്റ്റബിൾ മാരായ പ്രകാശൻ, ശ്രീജേഷ്, ഹോംഗാർഡ് ശ്രീദേവ് എന്നിവരടങ്ങിയ സംഘം വടകരയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും പയ്യന്നൂരിലെ ജ്വല്ലറിയിൽ നിന്ന് തൊണ്ടി മുതൽ കണ്ടെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.





