
കോഴിക്കോട് : നാദാപുരത്ത് സ്കൂളിൽ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. പത്തോളം സീനിയർ വിദ്യാർത്ഥികൾ നടത്തിയ ക്രൂര മർദ്ദനത്തിൽ ഒൻപതാം ക്ലാസുകാരന് ഗുരുതര പരിക്ക്. ചവിട്ടി വീഴ്ത്തിയ കുട്ടിയുടെ കൈ അടിച്ച് തളർത്തി. ഇന്നലെ പകലാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്.
ക്ലാസിന് പുറത്തെത്തിച്ച് രണ്ട് പ്രാവശ്യമായി നടത്തിയ കൂട്ട അക്രമത്തിൽ കുട്ടി അവശനായി. രാത്രി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടിയെ വടകരയിലെ സൂപ്പർ സ്പെഷ്യാലിറ്റിയിൽ എത്തിച്ച് ചികിത്സ നടത്തുകയായിരുന്നു. ചെറ്റക്കണ്ടിയിലെ ഒരു മത പഠന കേന്ദ്രത്തിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് അക്രമത്തിനിരയായത്. സ്ക്കൂൾ വിട്ട് താമസ സ്ഥലത്ത് എത്തിയ കുട്ടി അവശ നിലയിലായതിനാലാണ് ആശുപത്രിയിൽ എത്തിച്ചത്.
ഭീകര അക്രമമാണ് കുട്ടി നേരിടേണ്ടി വന്നത്. മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിനെ സാധീനിച്ച് കേസ് കൊടുക്കാതിരിക്കാനുള്ള സമ്മർദ്ദം തുടങ്ങിയതായും ആരോപണമുണ്ട്. അക്രമം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.





