
കോഴിക്കോട് : നാദാപുരത്തിനടുത്ത് ഭൂമിവാതുക്കലിലെ വ്യാപാരിയുടെ വീടിന് ബോംബെറിഞ്ഞ കേസിൽ ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ. തൂണേരി വേറ്റുമ്മൽ സ്വദേശി മുള്ളൻകുന്നത്ത് വരിക്കോളി ഷിധിൻ (28)ആണ് വളയം പൊലീസിന്റെ പിടിയിലായത്.
ജൂലൈ പത്തിന് പുലർച്ചെയാണ് പരപ്പുപാറ കുഞ്ഞാലി ഹാജിയുടെ വീടിന് ബോംബെറിഞ്ഞത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
ബംഗളൂരുവിലെ ബിസിനസ് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. അക്രമശേഷം പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിധിനെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.





