Kottayam

പ്ലാപ്പള്ളിയിൽ കണ്ടെത്തിയത് അലന്റെ മൃതദേഹമല്ല : കുടുംബം

Please complete the required fields.




കോട്ടയം പ്ലാപ്പള്ളിയിൽ നിന്ന് ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹം അല്ലെന്ന് ബന്ധുക്കൾ. അലന് 14 വയസ് മാത്രമാണ് പ്രായമെന്നും 35 വയസ്സിലധികം പ്രായമുള്ള ആളുടെതാണ് ശരീര ഭാഗങ്ങളെന്നും അലന്റെ അമ്മാവൻ റെജി അറിയിച്ചു.

ഇന്നലെയാണഅ പ്ലാപ്പള്ളിയിൽ നിന്ന് അലന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത പുറത്ത് വരുന്നത്. ഈ മൃതദേഹത്തിനൊപ്പം ഒരു കാൽപാദവും കണ്ടെത്തിയിരുന്നു. ഡിഎൻഎ ഉൾപ്പെടെ പരിശോധിച്ച് മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള നീക്കങ്ങൾ തുടരുന്നതിനിടെയാണ് ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹമല്ലെന്ന് കുടംബം പറയുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് കൂടുതൽ പേര് അപകടത്തിൽപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതർ.

സംസ്ഥാനത്ത് ഉരുൾപൊട്ടലിൽ ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പ്ലാപ്പള്ളി മേഖലയിൽ അപകടത്തിൽപ്പെട്ടവർക്കായി ഇന്നും തെരച്ചിൽ തുടരും. ദുരന്തത്തിൽ മരിച്ചവരുടെ മുഴുവൻ മൃതദേഹവും കണ്ടെത്തിയെന്ന നിഗമനത്തിലാണ് തെരച്ചിൽ അവസാനിപ്പിച്ചത്. പ്ലാപ്പള്ളി, കൂട്ടിക്കൽ, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളിൽ രാത്രി ശക്തമായ മഴ പെയ്തു. പുലർച്ചെയോടെ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. മാറ്റിപ്പാർപ്പിക്കപ്പെട്ടവർ ഉടൻ തിരികെയെത്തരുതെന്നാണ് അധികൃതർ നൽകുന്ന നിർദേശം.

ശനിയാഴ്ചയുണ്ടായ ദുരന്തത്തിൽ കൂടുതൽ പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ഇന്ന് പ്ലാപ്പള്ളി മേഖലയിൽ തെരച്ചിൽ പുനരാരംഭിക്കുക. ഇന്നലെ രാത്രിയും ചപ്പാത്ത് ഉൾപ്പെടെയുള്ള ഇടങ്ങളിൽ മഴ ശക്തിയായി പെയ്തിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് കൂടുതൽ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്നലെ തെരച്ചിൽ നിർത്തിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുപോയിരുന്നു. അപകട സാധ്യത പൂർണമായും ഒഴിഞ്ഞ ശേഷമേ തിരികെ വരാവൂ എന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

കൂട്ടിക്കലിൽ മരിച്ച സോണിയയുടെയും റോഷ്‌നിയുടെയും മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു. ഒരു കുടുംബത്തിലെ ആറുപേർ മരിച്ച മാർട്ടിന്റെയും അഞ്ച് കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇന്നുനടക്കും. ക്ലാരമ്മ ജോസഫ്, മാർട്ടിൻ, സിനി, സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. കാവാലി പള്ളിയിൽ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്‌കാരം. അതേസമയം കൂട്ടിക്കലിൽ മഴ തുടർന്നാൽ രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

Related Articles

Leave a Reply

Back to top button