
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന ഹർഷിനക്ക് ദേഹാസ്വാസ്ഥ്യം. സമരസമിതി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഇതോടെ റോഡിൽ കുത്തിയിരുന്ന് ഹർഷിന പ്രതിഷേധത്തിൽ പങ്കെടുത്തു.സമരം 36 ദിവസം പിന്നിട്ടിട്ടും സർക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഇല്ലാത്ത സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ബലിപെരുന്നാൾ ദിനത്തിലും സമരം തുടരുമെന്നാണ് ഹർഷിന പറയുന്നത്.
നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ സമരം നടത്തിയപ്പോൾ, ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു കുറ്റക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മന്ത്രി നല്‍കിയ ഉറപ്പ് പാഴായതോടെയാണ് വീണ്ടും സമരം ആരംഭിച്ചത്.





