ഹണിട്രാപ്പ്; തലശേരിയിൽ ബിസിനസുകാരനെ കൊള്ളയടിച്ചു, 19 കാരിയും ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ

തലശ്ശേരി : ഭാര്യയടക്കമുള്ള യുവതികളെ പ്രദർശിപ്പിച്ച് ബിസിനസുകാരനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയ ഹണി ട്രാപ്പ് സംഘത്തെ തലശ്ശേരി പോലിസ് പിടികൂടി. റെയിൽവെ സ്റ്റേഷൻ പരിസരത്തെ ലോട്ടസിനടുത്ത നടമ്മൽ ജിതിൻ (25), ജിതിന്റെ ഭാര്യ മുഴപ്പിലങ്ങാട് സ്വദേശിനി ശ്രീലക്ഷ്മിയിൽ അശ്വതി (19), കതിരൂർ വേറ്റുമ്മലിലെ കേളോത്ത് വീട്ടിൽ കെ. സുബൈർ (33), മൊകേരി മുത്താറിപ്പിടികയിലെ കണ്ണച്ചാം കണ്ടി വീട്ടിൽ ഷഫ്നാസ് (29) എന്നിവരാണ് പിടിയിലായത്.
സുബൈർ നിലവിൽ വാടകക്ക് താമസിക്കുന്ന കോടിയേരി ഇടയിൽ പീടികക്കടുത്ത് വച്ചാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാലംഗ സംഘം പിടിയിലായത്. ഹണിട്രാപ്പിലൂടെ ഇവർ കൈക്കലാക്കിയ പണവും കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. കണ്ണൂർ ചിറക്കൽ സ്വദേശിയായ ഒരു ബിസിനസുകാരന്റെതാണ് കാറും പണവും. യുവതികളെ പ്രദർശിപ്പിച്ച് ഇയാളെ ഇന്നലെ വൈകിട്ട് തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തിയാണ് പെൺകെണിയിൽ വീഴ്ത്തിയത്.
ആദ്യം ഓട്ടോയിൽ കയറ്റിയും പിന്നീട് ഇയാളുടെ തന്നെ കാറിലും, യുവതികളുമായി ചുറ്റിയ ശേഷം മർദ്ദിച്ച് മമ്പറത്ത് ഇറക്കിവിട്ടു. തുടർന്ന് ഈ സംഘം കാറുമായി കടന്നു കളഞ്ഞു. രാത്രിയോടെ ബിസിനസുകാരൻ തലശ്ശേരി പോലിസിൽ പരാതിപ്പെട്ടു. അന്വേഷണം ഏറ്റെടുത്ത് പ്രതികൾക്ക് പിന്നാലെ കുതിച്ച പോലിസ് സംഘം പുലർച്ചെയോടെ ഭർതൃമതിയടക്കം നാല് പേരെയും കസ്റ്റഡിയിലെടുക്കുകയായിരു ന്നു. ഹണി ട്രാപ്പ് സംഘത്തിൽ ഒരു യുവതി കൂടി ഉള്ളതായി വിവരമുണ്ട്.
രണ്ട് മാസം മുൻപ് വീട്ടിൽ സൂക്ഷിച്ച ബോംബ് കിടപ്പുമുറിയിലെ ഫാനിൽ എറിഞ്ഞു പൊട്ടിച്ച സംഭവത്തിലെ പ്രതിയാണ് ജിതിൻ.ഇയാൾ ലഹരി ഉപയോഗിക്കുന്നയാളാണ്.





