
ന്യൂഡൽഹി : അഖിലേന്ത്യ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നാല് ഗുസ്തി താരങ്ങൾ പൊലീസിന് തെളിവുകൾ നൽകി.
ബ്രിജ് ഭൂഷൺ ലൈംഗിക പീഡനം നടത്തിയതുമായി ബന്ധപ്പെട്ട ദൃശ്യ-ശ്രാവ്യ തെളിവുകളാണ് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷണിനെതിരെ ആരോപണമുന്നയിച്ച ആറു താരങ്ങളിൽ നാലുപേരാണ് തെളിവുകൾ കൈമാറിയത്.
ബ്രിജ് ഭൂഷൻ മാറിടത്തും വയറിലും കൈവെച്ച് അമർത്തിയെന്നും തലോടിയെന്നും പരാതിപ്പെട്ട താരങ്ങളോട് സംഭവത്തിന്റെ ഫോട്ടോ, വിഡിയോ, ഓഡിയോ തുടങ്ങിയവയെന്തെങ്കിലും തെളിവുകളായി ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ബ്രിജ് ഭൂഷൻ കെട്ടിപ്പിടിച്ചുവെന്ന് ആരോപിച്ച താരത്തോട് സംഭവത്തിന്റെ ഫോട്ടോ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
പീഡനം നടന്ന സമയം, തീയതി, റസ്‍ലിങ് ഫെഡറേഷൻ ഓഫീസിൽ അവർ ചെലവഴിച്ച സമയം, റൂം മേറ്റുകളുടെ വിവരങ്ങൾ, വിദേശത്ത് നടന്ന പീഡനങ്ങൾക്ക് സാക്ഷികൾ, റസ്‍ലിങ് ഫെഡറേഷൻ ഓഫീസ് സന്ദർശിക്കാനെത്തിയ താരം താമസിച്ച ഹോട്ടൽ തുടങ്ങിയവയുടെ വിവരങ്ങളാണ് പൊലീസ് ആവശ്യപ്പെട്ടത്.
ഗുസ്തി താരങ്ങളുടെ സമരം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജൂൺ 15നകം പൊലീസ് അന്വേഷണം പൂർത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായികമന്ത്രി അനുരാഗ് ഠാകുർ എന്നിവർ നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം നിർത്തിവെച്ചിരിക്കുന്നത്.





