
കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പോത്തുണ്ടി ഡാമിൻ്റെ 3 സ്പിൽവേ ഷട്ടറുകൾ അഞ്ച് സെൻ്റിമീറ്റർ വീതം ഉയർത്തി. കല്ലാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. കല്ലാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. ചിന്നാർ പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 സെൻ്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. നാളെ രാവിലെ 5മണിക്ക് 30 സെൻ്റിമീറ്റർ കൂടി ഉയർത്തും.
അതേസമയം, തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട് മരണം രണ്ടായി. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. കാറിന്റെ സമീപത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും ലഭിച്ചത്. ഒരു സ്ത്രീയുടെ മൃതദേഹം നേരത്തെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
തൊടുപുഴ രജിസ്ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാർ ആണ് ഒഴുക്കിൽപ്പെട്ടത്. ശക്തമായ മഴയിൽ ടൗണിൽ വെള്ളം കയറി കാർ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാറിൽ എത്രപേരുണ്ടായിരുന്നുവെന്ന് എന്ന് വ്യക്തമല്ല.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്നവർക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.





