വ്യാജ രേഖ സമർപ്പിച്ച കേസ്; കെ. വിദ്യ ഒളിവിൽ; പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുപ്പ് നടത്തും

കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുപ്പ് നടത്തും. ഒപ്പം പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. അതുപോലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും.
അഗളി പൊലീസ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും കാസർഗോഡ് എത്തുക . വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധനയും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
അതേസമയം, നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. കരിന്തളം ഗവൺമെൻറ് കോളേജിലെ മുൻ പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പൊലീസിന്റെ തീരുമാനം. മഹാരാജാസ് കോളേജ് അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.





