
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരുക്കേറ്റ് പുറത്തായ കെഎൽ രാഹുലിനു പകരം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ ടീമിൽ. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. മികച്ച ഫോമിലുള്ള വൃദ്ധിമാൻ സാഹയെ തഴഞ്ഞാണ് ബിസിസിഐ കിഷന് അവസരം നൽകിയത്. കെഎസ് ഭരത് ആണ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. കിഷൻ സെക്കൻഡ് ചോയിസ് ആണ്.
ഐപിഎലിൽ നിന്ന് പരുക്കേറ്റ് പുറത്തായ ജയ്ദേവ് ഉനദ്കട്ടും പരുക്കേറ്റ ഉമേഷ് യാദവും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പരുക്ക് ഭേദമാവുന്നതനുസരിച്ച് ഇരുവരുടെയും കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത് ശർമ ടീമിനെ നയിക്കും. സൂര്യകുമാർ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ എന്നിവരാണ് റിസർവ് താരങ്ങളിൽ ഇടം ലഭിച്ചത്. ആഭ്യന്തര മത്സരങ്ങളിൽ തകർത്തുകളിക്കുന്ന സർഫറാസ് ഖാന് റിസർവ് നിരയിൽ പോലും ഇടം ലഭിച്ചില്ല.





