
പാലക്കാട് : കേരളശ്ശേരിക്ക് പിന്നാലെ പാലക്കാട് ജില്ലയിൽ പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി. കൊഴിഞ്ഞാമ്പാറയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്നു പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ 16കാരനും ഉൾപ്പെടും. ഇന്ന് രാവിലെ പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്.
യക്കിക്കാവിൽ അബ്ദുൽ റസാഖിന്‍റെ വീട്ടിലാണ് സംഭവം നടന്നത്. എന്നാൽ, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീടിന്റെ ഒരു ഭാഗം തകർന്നു. സ്ഫോടന ശേഷം റസാഖിനെ കാണാനില്ല.
എന്നാൽ, സ്ഫോടന സ്ഥലത്തു നിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. സ്ഫോടനം ഉണ്ടായതിന്‍റെ കാരണം വ്യക്തമല്ല. പടക്കം നിർമ്മിക്കാനുള്ള ലൈസൻസുള്ള അബ്ദുൽ റസാഖിന് തടുക്കുശേരിയിൽ പടക്കനിർമ്മാണശാലയുണ്ട്.





