
ഇന്ത്യൻ പ്രീമിയർ ലീഗിൽ മഴ നനഞ്ഞ പിച്ച് കൊൽക്കത്തയെ ചതിച്ചപ്പോൾ ആദ്യ വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 4 വിക്കറ്റുകൾക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ഡൽഹി ക്യാപിറ്റൽസിന്റെ വിജയം. ഈ സീസണിലെ ആദ്യ വിജയാമാണ് ഡെൽഹിയുടേത്. മത്സരം ആരംഭിക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി എത്തിയ മഴയാണ് ഇരു ടീമുകൾക്കും വിനയായത്. മഴ നനഞ്ഞ പന്ത് ബോളർമാർക്ക് അനുകൂലമായപ്പോൾ ഇരു ടീമുകളും നേരിട്ടത് ബാറ്റിംഗ് തകർച്ച. അവസാന ഓവറുകളിൽ ആത്മവിശ്വാസത്തോടെ കളിച്ച അക്സർ പട്ടേലാണ് ഡൽഹി ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
ഏഴരക്ക് തുടങ്ങേണ്ടിയിരുന്ന മത്സരം മഴ മൂലം ആരംഭിച്ചത് എട്ടരയോട് അടുത്തായിരുന്നു. തുടർന്ന്, ടോസ് നേടിയ നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിങ്ങിന് അയച്ചു. 20 ഓവറുകളിൽ കൊൽക്കത്ത നേടിയത് 127 റണ്ണുകൾ മാത്രം. 43 റൺസ് എടുത്ത ഓപണർ ജേസൺ റോയിയാണ് ടീമിന്റെ ടോപ് സ്‌കോറർ. അവസാന ഓവറുകളിൽ റസ്സലിന്റെ ഇന്നിങ്‌സാണ് കൂടുതൽ അപകടങ്ങളിലേക്ക് പോകാതെ ടീമിന്റെ സ്കോർ ഉയർത്തിയെടുത്തത്. രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയ ഇഷാന്ത് ശർമ്മ, ആൻറിച്ച് നോർജെ, അക്സർ പട്ടേൽ, കുൽദീപ് യാദവ് ഇബ്നിവരാണ് കൊൽക്കത്തയുടെ അടിത്തറയിളക്കിയത്.
കൊൽക്കത്തയുടെ ആദ്യ ഇന്നിഗ്‌സിന്റെ ബാക്കി പത്രമായിരുന്നു ഡൽഹിയുടെ മറുപടി ബാറ്റിങ്ങും. ചെറിയ വിജയലക്ഷ്യം വളരെ വേഗം ഡൽഹി മറികടക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ വരുൺ ചക്രവർത്തിയുടെ പന്തിൽ വാർണർ മടങ്ങിയതോടെ മത്സരം മന്ദഗതിയിലായി. 41 പന്തിൽ 51 റണ്ണുകൾ നേടിയ ഓപണർ വാർണർ ആണ് ടീമിന്റെ ടോപ് സ്‌കോറർ. ഓപണർ പൃഥ്വി ഷാ, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ എന്നിവർ മാത്രമാണ് ഡൽഹിയുടെ നിരയിൽ ഇരട്ട അക്കം കണ്ടത്. കൊൽക്കത്തയുടെ ബോളർ വിരിഞ്ഞ മുറുക്കിയെങ്കിലും ബാക്കിയുള്ള വിക്കറ്റുകളുടെ ബലത്തിൽ രണ്ടു റണ്ണുകൾ വീതം ഓടിയെടുക്കാൻ അവസാന ഓവറുകളിൽ കാണിച്ച ആത്‌മവിശ്വാസമാണ് ഡൽഹിയുടെ വിജയത്തിന് കാരണം.





