
ഇടുക്കി: മിഷൻ അരിക്കൊമ്പൻ സ്റ്റേ ചെയ്തതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ ശാന്തൻപാറ നിവാസികൾ. കുങ്കി ആനകളെ പാർപ്പിച്ചിരുന്നിടത്തേക്ക് പ്രദേശവാസികൾ പ്രതിഷേധം നടത്തി. വനം വകുപ്പിന്റെ ബാരിക്കേടുകൾ തകർത്തു. അരിക്കൊമ്പനെ പിടികൂടിയില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ ആണ് തീരുമാനം.
13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. നാളുകൾ ഏറെയായി ആനപ്പേടിയിൽ കഴിയുന്ന ഒരു ജനതയുടെ പ്രതിഷേധമാണ്. ഹൈക്കോടതിയുടെ വിധി അനുകൂലമാകും എന്നാണ് അവസാന നിമിഷം വരെയും കരുതിയത്.
എന്നാൽ മിഷൻ അരിക്കൊമ്പന് സ്റ്റേ നൽകിയതോടെ കൊമ്പന്റെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ശാന്തൻപാറ ചിന്നക്കനാൽ പൂപ്പാറ മേഖലകളിലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തി. കുങ്കിയാനകളെ പാർപ്പിച്ചിരുന്നിടത്തേക്ക് എത്തി ചിന്നക്കനാൽ നിവാസികൾ പ്രതിഷേധിച്ചു.
വനം വകുപ്പിന്റെ ബാരിക്കേടുകൾ തകർത്തു. അരിക്കൊമ്പനെ പിടികൂടുകയല്ലാതെ മറ്റ് പ്രതിവിധികൾ ഇല്ലെന്നും റേഡിയോ കോളർ ശാശ്വത പരിഹാരമല്ല എന്നും ശാന്തൻപാറ പഞ്ചായത്ത് പ്രസിഡൻറ് ലിജു വർഗീസ് പറഞ്ഞു.
മനുഷ്യ ജീവന് വില കൽപ്പിക്കുന്നില്ല എന്ന് ആരോപിച്ച് ജുഡീഷ്യറിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഹമറയൂർ, കാന്തല്ലൂർ, വട്ടവട ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, ചിന്നകനാൽ, ഉടുമ്പൻ ചോല, തുടങ്ങി 13പഞ്ചായത്തുകളിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു.
അരിക്കൊമ്പനെ പിടികൂടിയാൽ ചക്കക്കൊമ്പന്റെയും മൊട്ട വാലന്റെയും അക്രമണം കുറയും.301 കോളനിയെ മാത്രം ബാധിക്കുന്ന വിഷയം അല്ലെന്നും രണ്ട് പഞ്ചായത്തുകളെ മുഴുവനായും ബാധിക്കുന്ന പ്രശ്‌നമാണെന്നും പ്രദേശവാസികൾ പറയുന്നു.





