
തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ചിഞ്ചിലാൽ സതീഷ് എന്ന ആറ്റിങ്ങൽ വേളാർകുടി ശാസ്താംവിള വീട്ടിൽ എസ് സതീഷ് കുമാറിനെ (42) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കലയിലെ കൺവെൻഷൻ സെന്ററിൽ പാർക്ക് ചെയ്ത സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് പ്രതി പിടിയിലായിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിലായി 17 മോഷണകേസുകൾ നിലവിലുണ്ട്.
മോഷ്ടാവ് വന്ന വാഹനത്തിൽ ഇയാൾ സഞ്ചരിച്ചതായി കണക്കാക്കിയ വിവിധ സ്ഥലങ്ങളിലെ 200ഓളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മോഷണത്തിനു ശേഷം മലപ്പുറത്തേക്ക് കടന്നുകളഞ്ഞ ഇയാളെ അന്വേഷിച്ച് പൊലീസ് മലപ്പുറത്തേക്ക് തിരിച്ചെങ്കിലും ഇയാൾ കോട്ടയത്തേക്ക് കടന്നുകളയുകയും രാത്രിയോടെ കോട്ടയത്തെ ലോഡ്ജിൽ നിന്ന് പിടികൂടുകയുമായിരുന്നു.





