കരിങ്കല്ലിന് തലക്കടിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പിടിയിൽ.
ഓട്ടോ ഡ്രൈവർമാരായ നേമം എസ്റ്റേറ്റ് വാർഡിൽ, പൂഴിക്കുന്ന് മണിയൻ നിവാസിൽ സുജിത് (34), വിളപ്പിൽ ചെറുകോട്, നെടുമങ്കുഴി അപ്സര ഭവനിൽ സച്ചു (31) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴര മണിക്കാണ് സംഭവം. തമ്പാനൂർ ചൈത്രം ഹോട്ടലിന് മുൻവശം ആട്ടോ ഒതുക്കി വീട്ടിലേയ്ക്ക് പോകാനായി നിന്ന കാരായക്കാമണ്ഡപം സ്വദേശി അഷറഫിനെയാണ് നാലംഗ സംഘം ക്രൂരമായി അക്രമിച്ചത്.
അഷ്റഫിനെ മർദിച്ച സംഘം ഇയാളെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു. വ്യക്തിപരമയ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം.
തമ്പാനൂർ എസ്എച്ച് ഒ പ്രകാശ് ആർ, എസ്ഐ മാരായ അരവിന്ദ്, മനോജ് കുമാർ, എഎസ്ഐ ശ്രീകുമാർ ,എസ്സിപിഒ എബിൻ ജോൺസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മറ്റു രണ്ടു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.





