
ദില്ലി: റെയിൽ വേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടയിൽ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ദില്ലിയിലെ കാന്തി നഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ വാൻ ശർമ്മ(23), സെയിൽസ് മാനായ മോനു(20)എന്നിവരാണ് മരിച്ചതെന്ന് ദില്ലി പൊലീസ് പറഞ്ഞു. ഫെബ്രുവരി 22നാണ് സംഭവം നടന്നത്.
ഇരുവരും റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിൻ തട്ടി ഇരുവരും മരിച്ചു . വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് റെയിൽവേയിലേക്ക് പൊലീസ് എത്തുകയായിരുന്നു. റെയിൽ വേ ട്രാക്കിൽ നിന്ന് രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെടുത്തതായി ദില്ലി പൊലീസ് പറഞ്ഞു. ട്രാക്കിൽ ഷോട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സ്ഥലത്തു നിന്ന് ഇരുവരുടേയും മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.യുവാക്കളുടെ മൃതദേഹം ജിടിബി ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി . കൂടാതെ ഇവർ കാന്തി നഗറിൽ നിന്നുള്ളവരാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള അപകടങ്ങൾ വ്യാപകമായി വരികയാണ്. റെയിൽവേ ട്രാക്കിൽ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കുകയും അതിനെ തുടർന്ന് അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് തുടർക്കഥവുകയാണ്. അത്യന്തം അപകടം പിടിച്ച ഇത്തരത്തിലുള്ള സാഹസികമായ പ്രകടനങ്ങൾ മൂലം ട്രാക്കിൽ പൊലിയുന്ന ജീവനുകൾ ഏറിവരികയാണ്.




