
താമരശ്ശേരി: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേരെ കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് കോടഞ്ചേരി ഇന്‍സ്പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വാഴ്ച്ച കാണാതായ പെണ്‍കുട്ടിയെ ബുധനാഴ്ച്ച രാവിലെ മുക്കം ബസ്റ്റാന്റില്‍ വെച്ച് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലില്‍ ജിതിന്‍ കോഴിക്കോട്ടെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിലാണ് ഒന്‍പത് വയസ്സ് പ്രായമുള്ളപ്പോള്‍ ബിനുവും പീഡനത്തിനിരയാക്കിയിരുന്നുവെന്ന് കുട്ടി മൊഴി നല്‍കിയത്. തുടര്‍ന്നാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. കൂടുതല്‍ പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.





