
കോഴിക്കോട്: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറമേകി നക്ഷത്രവിപണി സജീവമായി. പല വർണങ്ങൾക്കു പുറമെ വ്യത്യസ്ത പേരുകളിലാണ് ഇത്തവണ നക്ഷത്രങ്ങൾ വിപണിയിലുള്ളത്. ‘അവതാർ’ നക്ഷത്രത്തിനാണ് വൻ ഡിമാൻഡ്. ‘കാന്താര’ നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്. പതിവു പോലെ എൽഇഡി നക്ഷത്രങ്ങൾ അന്വേഷിച്ച് എത്തുന്നവരും കുറവല്ല. ഇറക്കുമതി ചെയ്ത വെൽവറ്റ് നക്ഷത്രങ്ങളോടും പ്രിയമുള്ളവരുണ്ട്. ഫുട്ബോൾ ലോകകപ്പ് കാലമായതിനാൽ അർജന്റീന, ബ്രസീൽ രാജ്യങ്ങളുടെ പേരിലുള്ള നക്ഷത്രങ്ങളും വിപണിയിലുണ്ട്.
നക്ഷത്രങ്ങളോടൊപ്പം വിവിധയിനം മാലബൾബുകളും നൈലോൺ ബലൂണുകളും ഒരടി മുതൽ 10 അടി വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിൽ സുലഭമാണ്. ലൈറ്റ് ഉള്ള മരങ്ങൾ മുതൽ മഞ്ഞുള്ള ക്രിസ്മസ് ട്രീകൾക്ക് വരെ ആവശ്യക്കാർ ഉണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. ട്രീകളിലെ അലങ്കാര വസ്തുക്കളും വിപണികളിൽ താരമൂല്യമുള്ളതാണ്. മുത്തുമാലകളുടെയും പപ്പാഞ്ഞി മാസ്കുകളുടെയും കച്ചവടം പൊടിപൊടിക്കുന്നു. മാർബിളിലും തടിയിലും നിർമിച്ച പുൽക്കൂടുകളും വിപണിയിലെ താരങ്ങളാണ്. ഒരു വയസ്സു മുതലുള്ളവർക്ക് ധരിക്കാൻ പാപ്പാ വസ്ത്രങ്ങളും വിപണിയിൽ ലഭ്യമാണ്.





