
ദോഹ: ഫിഫ ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ദക്ഷിണ കൊറിയയുടെ വിജയം.
അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർറ്റയിലൂടെ പോർച്ചുഗൽ മുന്നിലെത്തിയെങ്കിലും കിം യങ് ഗ്വോൺ (27), ഹ്വാങ് ഹീ ചാൻ (91) എന്നിവരിലൂടെ ദക്ഷിണ കൊറിയ ഗോള്‍ മടക്കി.
ഗ്രൂപ്പിലെ യുറഗ്വായ് ഘാന പോരാട്ടത്തിൽ യുറഗ്വായ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കു ജയിച്ചെങ്കിലും കൂടുതൽ ഗോളുകൾ അടിച്ചതിന്റെ അടിസ്ഥാനത്തിൽ കൊറിയ മുന്നേറുകയായിരുന്നു. കൊറിയയ്ക്കും യുറഗ്വായ്ക്കും നാലു പോയിന്റുകൾ വീതമാണുള്ളത്.
ആദ്യ പകുതിയെക്കാൾ മികച്ച ആക്രമണങ്ങളാണു രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗൽ നടത്തിയത്. എന്നാൽ രണ്ടാം ഗോളടിച്ചത് കൊറിയ. 56–ാം മിനിറ്റിൽ ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിനു ലഭിച്ച അവസരം പോർച്ചുഗൽ പ്രതിരോധ താരം അന്റോണിയോ സിൽവ തടഞ്ഞിട്ടു. തുടർന്ന് കൊറിയയ്ക്കു ലഭിച്ച കോർണറിൽ ലീ ജെ സങ് ഷോട്ടെടുത്തെങ്കിലും പന്തു പുറത്തേക്കുപോയി.
70–ാം മിനിറ്റിലും ദക്ഷിണ കൊറിയയ്ക്ക് സുവർണാവസരം ലഭിച്ചു. കിം ജിൻ സുവിന്റെ പാസിൽ സൺ ഹ്യുങ് മിന്നിന്റെ വോളി പോർച്ചുഗൽ ഗോളി തട്ടിയകറ്റി. നിശ്ചിത സമയമായ 90 മിനിറ്റ് അവസാനിച്ചപ്പോഴാണ് പോർച്ചുഗലിനെ ഞെട്ടിച്ച് കൊറിയ ലീഡെടുത്തത്. 91–ാം മിനിറ്റിൽ കൊറിയന്‍ ക്യാപ്റ്റൻ സൺ ഹ്യുങ് മിന്നിന്റെ കൗണ്ടർ ആക്രമണത്തിലായിരുന്നു ഗോൾ. സണ്ണിന്റെ അളന്നു മുറിച്ച പാസ് ഹ്വാങ് ഹീ ചാന്‍ വലയിലെത്തിച്ചു. തിരിച്ചടിക്കാൻ പോര്‍ച്ചുഗലിനു സാധിക്കാതെ പോയതോടെ ജയം കൊറിയയ്ക്കു സ്വന്തം. ജയത്തോടെ എച്ച് ഗ്രൂപ്പിൽനിന്ന് രണ്ടാമൻമാരായി ദക്ഷിണ കൊറിയ പ്രീക്വാർട്ടർ ഉറപ്പിച്ചു.





