
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ നാദാപുരം നരിക്കാട്ടേരിയിൽ ഗുരുതരാവസ്ഥയിൽ കണ്ട കാസർക്കോട് ചീമേനി സ്വദേശിയുടെ മരണകാരണം തലയിൽ ഏറ്റ ആഴത്തിലുള്ള മുറിവും ക്ഷതങ്ങളുമെന്ന് .പോസ്റ്റ്മോർട്ടം പൂർത്തിയായി മൃതദേഹം ചീമേനിയിലേക്ക് കൊണ്ടുപോയി
ആരെങ്കിലും അപായപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളികളയുന്നില്ല. എന്നാൽ അമിതമായി മദ്യപിച്ച ശേഷം കാറിൽ നിന്ന് ഇറങ്ങിയപ്പോൾ റോഡിൽ തലയടിച്ച് വീണതാണോയെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട് .
എന്നാൽ സംഭവ ദിവസം ശ്രീജിത്തിനോടെപ്പം കാറിലുണ്ടായിരുന്ന യുവാവിനെ പൊലീസ് തിരയുന്നുണ്ട്. ഇയാളെ കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കാസർക്കോട് ചീമേനി അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്ത് (39) മരിച്ചത്.
പലേരി കരുണാകരൻ്റെയും തമ്പായിയുടെയും മകനാണ്. സഹോദരൻ സജിത്ത്. അഴിയൂർ കല്ലാമലയിലെ സുബിനയാണ് ഭാര്യ. കിഷൻജിത്ത് മകനാണ്. വെള്ളിയാഴ്ച്ച രാത്രിയാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് ഗുരുതരാസ്ഥയിൽ അടിവസ്ത്രം മാത്രം ധരിച്ച് റോഡിൽ കിടന്ന നിലയിൽ ശ്രീജിത്തിനെ നാട്ടുകാർ കണ്ടത്.ഉടൻ പ്രദേശത്തെ യുവാക്കൾ ഓട്ടോറിക്ഷയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഈ സമയത്ത് ബോധം ഉണ്ടായിരുന്നു. ഇവിടെ നിന്ന് വടകര ഗവ.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന രാവിലെ മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ എത്തിയ ശേഷമാണ് ശ്രീജിത്തിനെ തിരിച്ചറിഞ്ഞത്.
ഇയാൾ എന്തിന് നരിക്കാട്ടേരിയിൽ എത്തി എന്നും മരണകാരണം എന്താണെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിക്കാൻ പൊലീസ് സൈബർ വിഭാഗത്തിൻ്റെ സഹായം തേടിയിട്ടുണ്ട്.
തലയ്ക്ക് പിറക് വശം മുറിവും ശരീരത്തിൽ വ്യാപകമായി ക്ഷതമേറ്റ പാടുകളുമുണ്ട്. ഒരു കൈയ്യുടെ എല്ല് ഓടിഞ്ഞിട്ടുണ്ട്. നരിക്കാട്ടേരിയിൽ കനാൽ പരിസരത്ത് വിജനമായ കാട് മൂടിയ റോഡരികിലാണ് ശ്രീജിത്ത് സഞ്ചരിച്ച കാർ ചെറുതായി ഇടിച്ച നിലയിൽ കണ്ടെത്തിയത്.
25 ന് രാവിലെ ചീമേനിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ശ്രീജിത്തേന്ന് ബന്ധുക്കൾ പറഞ്ഞു. അന്ന് രാത്രി സിനിമ കണ്ട് കഴിഞ്ഞ് രാത്രി വൈകി കല്ലാമലയിലെ ഭാര്യവീട്ടിൽ എത്തിയിരുന്നു. ഇവിടെ നിന്ന് രാവിലെ 11 മണിയോടെ ചീമേനിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി.
ഉച്ചയോടെ മറ്റൊരു യുവാവുമൊന്നിച്ച് ശ്രീജിത്ത് വീണ്ടും കല്ലാമലയിലെ വീട്ടിൽ എത്തിയിരുന്നു. ബന്ധുക്കൾ ദുരൂഹത ഉന്നയിച്ചിട്ടുണ്ട്. ഇതേ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം അല്പസമയം മുമ്പ് ബന്ധുക്കൾ ഏറ്റുവാങ്ങി ചീമേനിയിലേക്ക് കൊണ്ടുപോയി.





