
കോഴിക്കോട് : പാലാഴി ഹൈലൈറ്റ് മാളിന്റെ കൺട്രോൾ റൂമിൽ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 11.30-നായിരുന്നു തീപ്പിടിത്തമുണ്ടായത്. മീഞ്ചന്ത, ബീച്ച് ഫയർസ്റ്റേഷനുകളിൽ നിന്നായി നാല് യൂണിറ്റെത്തി തീയണച്ചു. തീപ്പിടിത്തമുണ്ടായ ഉടൻ മീഞ്ചന്ത അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയതിനാൽ അരമണിക്കൂറിനകം തീയണയ്ക്കാൻ സാധിച്ചു. എ.സി.യിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തകാരണമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. രണ്ട് എ.സി. യൂണിറ്റ് അതിന്റെ ബാറ്ററി എന്നിവ പൂർണമായും കത്തിനശിച്ചു. പ്രവേശനകവാടത്തിന് സമീപമുള്ള സെർവർ മുറിയിലാണ് തീ പടർന്നത്. ആളപായമില്ല.
മാളിന്റെ താഴെനിലയിലുള്ള കൺട്രോൾ റൂമിലാണ് തീ പടർന്നത്. കൺട്രോൾ റൂമിലെ വയറിങ്ങിനാണ് ആദ്യം തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ ജീവനക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
മീഞ്ചന്ത അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സുനിൽകുമാർ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ഇ. ശിഹാബുദ്ദീൻ, സേനാംഗങ്ങളായ എ. ലിജു, ജിധിൻരാജ്, ആർ.എസ്. രാകേഷ്, ജോസഫ് ബാബു, വൈശാഖ്, സജിത്ത്‌ലാൽ, ബീച്ച് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർമാരായ സദാനന്ദൻ കൊളക്കാടൻ, പി. സതീശ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.





