
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി വ്യാഴാഴ്ച. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി.
വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തെ നടൻ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിൽ അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയും നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത ഹർജി നൽകിയിരുന്നു. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കോടതി അന്വേഷണം തടഞ്ഞെന്നും നടി ആരോപിച്ചു. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിജീവിത ആരോപിക്കുന്നു. എന്നാൽ വിചാരണ കോടതി ജഡ്ജിക്കെതിരെ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു.





