കൊടുവള്ളി കരുവന്‍പൊയില്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനം

കൊടുവള്ളി : കരുവന്‍പൊയില്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. റാഗിങ്ങിന്റെ ഭാഗമായി മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ട പ്രകാരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര് മാറ്റിയില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കരുവന്‍പൊയില്‍ പൊന്‍പാറക്കല്‍ മുഹമ്മദ്, പാലക്കുറ്റി സ്വദേശി അദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മുഹമ്മദിന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു.
അദീപിന് നെഞ്ചിലും തലക്കുമാണ് പരുക്കേറ്റത്. അക്രമം തടയാനെത്തിയ അധ്യാപികമാരെയും സംഘം മർദിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരുക്കേറ്റു. സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂള്‍ ആന്റി റാഗിംങ്ങ് കമ്മിറ്റി നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. അക്രമത്തില്‍ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയ നാല് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷാജു പറഞ്ഞു.





