തലശ്ശേരി കടൽപ്പാലത്തിൽ നിന്നത് ചോദ്യം ചെയ്ത പൊലീസിനെ അക്രമിച്ചെന്ന കേസ്: യുവാവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തലശ്ശേരി: കടൽപ്പാലത്തിന് മുകളിൽ നിന്നത് ചോദ്യം ചെയ്ത പൊലീസിനെ യുവാവ് ആക്രമിച്ചു എന്ന കേസിൽ പ്രത്യുഷിൻ്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തലശ്ശേരി മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പൊലീസ് തങ്ങളെ അകാരണമായി മർദ്ദിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നുവെന്ന് കാണിച്ച് പ്രത്യുഷിന്റെ ഭാര്യ മേഘ മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് തലശ്ശേരി എസിപി നാളെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കടൽപ്പാലത്തിന് മുകളിൽ നിന്നതിനെ തുടർന്ന് പൊലീസ് മർദ്ദിച്ചു എന്ന പരാതിയുമായി ദമ്പതികൾ രംഗത്തെത്തിയത്.
തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പൊലീസ് അതിക്രമം നടന്ന സംഭവത്തിൽ നിര്‍ണായക മെഡിക്കൽ രേഖകൾ ഇന്നലെ പുറത്തുവന്നിരുന്നു. പൊലീസ് കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളായിരുന്നു ഇത്. പ്രത്യുഷാണ് തങ്ങളെ ആക്രമിച്ചതെന്ന പൊലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.





