
കോഴിക്കോട്: ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരാങ്കാവ് പൊലിസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിൽ വച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഷിജിയെ അറസ്റ്റു ചെയ്തത്.
പന്തീരാങ്കാവ് സ്വദേശിയുടെ ഇരുപത്തിമൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഷിജി അറസ്റ്റിലായത്. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ സെല്ലർ അക്കൗണ്ടുകളിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലാംസ് ട്രേഡിങ് സ്ഥാപനത്തിലൂടെ പണം നിക്ഷേപിച്ചാൽ 10 ദിവസത്തിനകം ഇരട്ടിയാകുമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഗ്ലാംസ് ട്രേഡിങ് കമ്പനിയുടെ കോഴിക്കോട്ടെ ചുമതല കാരനാണ് ഷിജി.
കോഴിക്കോട് ജില്ലയ്ക്ക് പുറമെ പാലക്കാട്, മലപ്പുറം ,തിരുവനന്തപുരം ജില്ലകളിലാണ് തട്ടിപ്പ് നടത്തിയതായി പരാതിയുള്ളത്. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സ്വദേശികളാണ് കൂട്ടുപ്രതികൾ. ഒരാഴ്ച നീണ്ട പശ്ചിമ ബംഗാളിലെ അന്വേഷണത്തിന് ശേഷമാണ് പ്രതി അറസ്റ്റിലായത്.ഇയാൾക്കെതിരെ മറ്റ് സാമ്പത്തിക തട്ടിപ്പ് കേസുകളും ഉള്ളതായാണ് വിവരം. കൂടുതൽ അന്വേഷണം ആവശ്യമായതിനാൽ പ്രതിയെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും





