മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹത്തിൽ പുഴുവരിച്ചതായി പരാതി

കോഴിക്കോട്: അപകടത്തില്‍ പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചിരുന്നുവെന്ന് ബന്ധുക്കളുടെ ആരോപണം. പാലക്കാട് അട്ടപ്പാടി പോത്തുപ്പാടി മുരുകന്റെ (60) മരണത്തിലാണ് ബന്ധുക്കളുടെ ആരോപണം. സ്‌കൂട്ടറില്‍ നിന്നു വീണു തലയ്ക്കു പരുക്കേറ്റ നിലയില്‍ 17ന് രാത്രി 11.30നാണ് മുരുകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആളുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അബോധാവസ്ഥയിലായിരുന്ന മുരുകന്‍ വെന്റിലേറ്റര്‍ ഐസിയുവിലായിരുന്നു. 25ന് രാവിലെ മരിച്ചു. ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് മൃതദേഹത്തിന്റെ കഴുത്തിന് പിന്നിലെ മുറിവില്‍ പുഴുവരിച്ചതു കണ്ടതെന്ന് മകന്‍ എം സുരേഷ് പറഞ്ഞു. സംഭവത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷനു പരാതി നല്‍കും. അതേ സമയം രോഗിക്ക് മികച്ച ചികിത്സയാണ് നല്‍കിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്ന തരത്തിലുള്ള മുറിവ് ശരീരത്തില്‍ ഇല്ലെന്നും മെഡിക്കല്‍ കോളജ് ആളുപത്രി അധികൃതര്‍ പറഞ്ഞു.





