
കോഴിക്കോട്: വിലക്കയറ്റത്തിന്റെ കാലത്ത് സ്കൂൾ വിപണിയിൽ ആശ്വാസമേകിയാണ് കൺസ്യൂമർ ഫെഡ് മുതലക്കുളത്ത് ത്രിവേണി മെഗാ സ്റ്റുഡന്റ്സ് മാർക്കറ്റ് തുറന്നിരിക്കുന്നത്. പൊതുവിപണിയെ അപേക്ഷിച്ച് വൻവിലക്കുറവുള്ളതിനാൽ ഒട്ടേറെ പേരാണ് സ്റ്റുഡന്റ്സ് മാർക്കറ്റിലേക്ക് എത്തുന്നത്. കഴിഞ്ഞ ഞായറാഴ്ച രണ്ടുലക്ഷം രൂപയുടെ കച്ചവടം സ്കൂൾ വിപണിയിൽ നടന്നതായി റീജനൽ മാനേജർ പി.കെ.അനിൽകുമാർ പറഞ്ഞു.കൺസ്യൂമർ ഫെഡ് നിർമിക്കുന്ന ത്രിവേണി നോട്ട്ബുക്കുകൾക്ക് വൻവിലക്കുറവാണുള്ളത്.
പൊതുവിപണിയിലെ നോട്ട്ബുക്കുകളുടെ പകുതിയോളം വിലയ്ക്കാണ് കൺസ്യൂമർഫെഡ് സ്വന്തം നോട്ടുബുക്കുകൾ വിൽക്കുന്നത്.സ്കൂൾ ഷൂവിനു മാത്രമായി പ്രത്യേക സ്റ്റാൾ ക്രമീകരിച്ചിട്ടുണ്ട്. ചെരുപ്പുകൾക്കും ഷൂവിനും 10% വിലക്കുറവുണ്ട്. സ്പോർട്സ് ഉപകരണങ്ങൾക്കായി പ്രത്യേക സ്പോർട്സ് കോർണറും ഒരുക്കി. കുടകൾക്ക് 15 % മുതൽ 20% വരെ വിലക്കുറവ് സ്റ്റുഡന്റ്സ് മാർക്കറ്റിൽ ലഭിക്കുമെന്നും അനിൽകുമാർ പറഞ്ഞു. രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണ് ത്രിവേണി സ്റ്റുഡന്റ്സ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 15ന് അവസാനിക്കും.





