
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായി. പ്രതിഭാഗം നൽകിയ ഹർജിയിൽ കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ബൈജു പൗലോസ് കോടതിയിൽ ഹാജരായത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോരുന്നത് സംബന്ധിച്ചുള്ള സേഫ്ടി കീ എന്ന നിലയിലാണ് നടൻ ദീലീപ് ഇത്തരത്തിൽ നീക്കം നടത്തുന്നതെന്ന വാദമായിരിക്കും ബൈജു പൗലോസ് കോടതിയിൽ ഉന്നയിക്കുക. വധഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കർ മൊഴി നൽകാൻ ഇന്ന് ഹാജരാകില്ല. മറ്റൊരു ദിവസം മൊഴി നൽകാൻ ഹാജരാകാമെന്ന് സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിൽ സായ് ശങ്കറിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എറണാകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 11ന് ശേഷം മൂന്ന് മണിയ്ക്ക് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് ആറ് മണി വരെ നീണ്ടു നിന്നു.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമൻപിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. അഭിഭാഷകർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങൾ നീക്കം ചെയ്തെന്നും കോടതിരേഖകൾ ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും സായ് ശങ്കർ പറഞ്ഞിരുന്നു.





