
മുംബൈ: കൊറോണ വൈറസിൻ്റെ എക്സ് ഇ (XE) വകഭേദം ഒരാളിൽ സ്ഥിരീകരിച്ചെന്ന മുംബൈ കോർപ്പറേഷൻ്റെ കണ്ടെത്തൽ തെറ്റെന്ന് സൂചന. എക്സ് ഇ സംശയിക്കുന്ന ജീനോം സീക്വൻസിങ്ങ് ഫലം വിശദമായി പരിശോധിച്ച കേന്ദ്ര ഏജൻസിയിലെ വിദഗ്ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജീനോം സീക്വൻസ് എക്സ് ഇയ്ക്ക് സമാനമല്ലെന്നാണ് കണ്ടെത്തലെന്ന് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് വകഭേദങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്സ് സീക്വൻസിങ് കൺസോർഷ്യയിലെ (ഇൻസകോഗ്) വിദഗ്ദരാണ് ജീനോം സീക്വൻസിനെ വിശകലനം ചെയ്തത്. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉടൻ നൽകിയേക്കും.
മുംബൈയിലെ കസ്തൂർബാ ആശുപത്രിയിൽ വച്ച് 230 സാമ്പിളുകൾ ജീനോം സീക്വൻസിങ്ങ് നടത്തിയെന്നും ഫലം വന്നപ്പോൾ ഒന്ന് എക്സ് ഇ വകഭേദമാണെന്ന് കണ്ടെത്തിയെന്നുമാണ് കോർപ്പറേഷൻ പ്രസ്താവനയിറക്കിയത്. കോസ്റ്റ്യൂം ഡിസൈനർ ആയ ഒരു സ്ത്രീയിലാണ് എക്സ് ഇ വകഭേദം സംശയിക്കുന്നത്. മാർച്ച് രണ്ടിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടടുത്ത ദിവസത്തെ പരിശോധനയിൽ കൊവിഡ് നെഗറ്റീവായി. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയേക്കും.
അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത് എക്സ് ഇ. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് എക്സ് ഇ വകഭേദം.





