
താമരശ്ശേരി∙ ടൗണിൽ നവീകരണം നടത്തിയ ഓവുചാലിലൂടെ അഴുക്കു വെള്ളം പൂർണമായും ഒഴുകിപ്പോവാതെ കെട്ടിക്കിടന്നതു വിവാദമായതോടെ പരിഹാര നടപടിയുമായി ദേശീയപാത അധികൃതർ. ഓവുചാലിനടിയിലെ വാർപ്പിന് മുകളിൽ കോൺക്രീറ്റ് മിശ്രിതം നിരത്തി കലുങ്കിന്റെ ഭാഗത്തേക്ക് ചെരിവ് വരുന്ന നിലയിലാക്കിയാണ് നിർമാണത്തിൽ വന്ന പിഴവ് പരിഹരിച്ചത്.
ദേശീയപാതയിൽ റെസ്റ്റ് ഹൗസ് ഭാഗത്ത് 200 മീറ്ററോളം ദൂരത്തിലാണ് കോൺക്രീറ്റ് മിശ്രിതം ഇട്ട് ചെരിവ് വരുത്തിയത്. പുതുക്കി നിർമിച്ച കലുങ്കിനോട് ചേർന്ന് ഓവുചാലിന്റെ വീതിക്കുറവ് കൂടി പരിഹരിക്കാനുണ്ട്. ഓവുചാൽ നിർമാണത്തിലെ അപാകതയും സ്ലാബിനു പകരം ഷീറ്റ് വിരിച്ചതും പ്രവൃത്തി ഇഴയുന്നതും മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയപാത നവീകരണ പ്രവൃത്തി ഇപ്പോഴും പാതിവഴിയിൽ കിടക്കുകയാണ്.





