Ernakulam

സുപ്രീംകോടതി വിധി കുടിയൊഴിപ്പിക്കുന്നവരെ അവഗണിച്ചുള്ളത്, സമരം കൂടുതൽ ശക്തിപ്പെടുത്തും: സിൽവർ ലൈൻ വിരുദ്ധസമിതി

Please complete the required fields.




കൊച്ചി: സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  കെ റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. അശാസ്ത്രിയവും അനാവശ്യവുമായ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാൻ അവസരം നിഷേധിച്ചു കൊണ്ടുള്ള  സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമർശിച്ചു.

സിൽവർ ലൈൻ പദ്ധതിക്കായുള്ള  സാമൂഹികാഘാത പഠനത്തിന്റെ  ഭാഗമായുള്ള സർവ്വേ നടത്തുന്നതിന് തടസ്സം നിൽക്കാനാവില്ലന്നെ പരാമർശത്തോടെ അപ്പീൽ തള്ളിയ സുപ്രീംകോടതി വിധി, ഈ പദ്ധതിയുടെ പേരിൽ കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരകണക്കായ ജനങ്ങളുടെ ആശങ്കകൾ വേണ്ട രീതിയിൽ അപഗ്രഥിച്ചുണ്ടായിട്ടുള്ളതല്ല എന്ന് സമരസമിതി വിമർശിച്ചു.

കേരളമെന്ന  അതീവ പരിസ്ഥിതി ലോലമായ ഈ നാട് കൊടിയ പ്രളയവും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും കൊണ്ട് ദുരിതത്തിലാണ്. പരിസ്ഥിതിക്കും ആവാസവ്യവസ്ഥക്കും മേൽ വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി. ഈ നാടിനെ സ്നേഹിക്കുന്ന ഒരാൾക്കും ഇത്തരമൊരു നിർമ്മാണം അനുവദിക്കാൻ കഴിയുകയില്ല. 

സിൽവർ ലൈൻപദ്ധതി മൂലം ഇരുപതിനായിരത്തിലേറെ കുടുംബങ്ങൾ അനാഥമാക്കപ്പെടും. വമ്പിച്ച കടക്കെണിയിൽ  മുങ്ങി നിൽക്കുന്ന നാടിനെ, സമൂഹത്തിലെ ചെറിയ ഒരു വിഭാഗം വരേണ്യ വർഗ്ഗത്തിന് യാത്ര സൗകര്യം ഒരുക്കാൻ വേണ്ടി വീണ്ടും മറ്റൊരു രണ്ട് ലക്ഷം കോടിക്ക്‌ കടപ്പെടുത്തുന്നത് അനുവദിക്കാനാകില്ല.

ജനഹിതം കണക്കിലെടുക്കാതെയുള്ള കോടതി വിധികൾ ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. ആയതിനാൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭം വരും ദിവസങ്ങളിൽ  കൂടുതൽ  ശക്തിപ്പെടുത്തും. സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ സ്വകാര്യ ഭൂമിയിൽ അതിക്രമിച്ച് കയറി കല്ലിടുന്നത് നിലനിൽക്കുന്ന നിയമവ്യവസ്ഥകളുടെ ലംഘനമാണ്. റവന്യൂ വകുപ്പിന്റെ നിർദ്ദേശപ്രകാരമല്ല  കല്ലിടുന്നതെന്ന്  റവന്യൂ മന്ത്രി  ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു. 

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംശയങ്ങളും ദുരൂഹതകളും അവ്യക്തതകളും തുടരുകയാണ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞെന്നു വരുത്തി എത്രയും വേഗം വിദേശ വായ്പ നേടിയെടുക്കാനാണ് നിയമം ലംഘിച്ചു കല്ലിടുന്നതെന്നു ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുകയാണ്. കേരള ജനതയുടെ നിലനിൽപ്പിനെയും ആവാസ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന ഈ  പദ്ധതിക്കെതിരെ ശക്തമായ ജനകീയ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും സമരസമിതി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

Related Articles

Leave a Reply

Back to top button